വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട വിദ്യാർഥി സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി നിർത്തി മർദ്ദിച്ചുവെന്നും മരിച്ച ദിവസവും സിദ്ധാർത്ഥൻ മർദ്ദനം നേരിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹോസ്റ്റൽ അന്തേവാസികളായ 98 വിദ്യാർഥികളിൽനിന്നു മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയത്. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണു സിദ്ധാർഥനോട് വിദ്യാർഥി സംഘം കാണിച്ചതെന്ന് സ്ക്വാഡ് അംഗങ്ങളായ അധ്യാപകർ പറയുന്നു.
ഹോസ്റ്റലിന്റെ നടുമുറ്റത്ത് സിദ്ധാർഥനെ നഗ്നനാക്കി ഇരുത്തി പരസ്യവിചാരണ നടത്തിയ അക്രമികൾ, തങ്ങളുടെ ക്രൂരതകൾക്കു സാക്ഷിയാകാൻ ഹോസ്റ്റലിലെ മുഴുവൻ അന്തേവാസികളെയും വിളിച്ചുവരുത്തിയിരുന്നു. മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വരെ വിളിച്ചുവരുത്തി അവരെക്കൊണ്ടും സിദ്ധാർഥനെ അടിപ്പിച്ചു. അടിക്കാൻ മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർഥനെ അടിച്ചശേഷം കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്.
നടുമുറ്റം, ഹോസ്റ്റൽ മുറി, വാട്ടർടാങ്ക് പരിസരം,ഹോസ്റ്റലിലെ 21–ാം നമ്പർ മുറി, ക്യാമ്പസിലെ കുന്ന് എന്നിവിടങ്ങളിൽ വച്ച് മർദ്ദിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പലതവണ ചവിട്ടിത്താഴെയിട്ടു. മുടിയിൽ പിടിച്ചുവലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞു തൊഴിക്കുകയും ചെയ്തു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. ഭക്ഷണമോ വെള്ളമോ നൽകാതെയാണു 3 ദിവസം തുടർച്ചയായി സിദ്ധാർഥനെ പീഡിപ്പിച്ചുവെന്നുമാണ് വിദ്യാര്‍ഥികളുടെ മൊഴി.
സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല.
പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ.
കഴിഞ്ഞ മാസം 15നാണ് രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി സിദ്ധാർത്ഥൻ ക്യാമ്പസിനകത്ത് ക്രൂര മർദനത്തിനിരയായത്. പതിനെട്ടാം തീയതി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നതുവരെ വിവരം കുടുംബത്തെയോ പൊലീസിനേയോ അറിയിക്കാൻ അധികൃതർ തയ്യാറായില്ല.
മരിച്ചതിനുശേഷവും നാല് ദിവസം കഴിഞ്ഞാണ് കോളേജിൽ ആൻറി റാഗിംഗ് കമ്മിറ്റി വിളിച്ചുചേർക്കാൻ പോലും അധികൃതർ തയ്യാറായത്. അതും മരണത്തിലെ ദൂരൂഹത ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് ശേഷം. ക്രൂരമായ റാഗിംഗ് നടന്നുവെന്നറിഞ്ഞിട്ടും എല്ലാം മൂടിവെച്ചതാണ് വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക