കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പൊലീസ് 4 പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയുണ്ടാകും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും കഴിയില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് പുറത്തുവരുന്ന വിവരം.
പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് സാക്ഷികളായ വിദ്യാർഥികൾ വെളിപ്പടുത്തുന്നു. മരിച്ച സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം കൊടുക്കാതെ 3 ദിവസമാണ് മർദിച്ചത്. 3 ദിവസം കുടിക്കാൻ വെള്ളം പോലും നൽകിയില്ല. മരിച്ച ദിവസവും മർദ്ദനം നേരിട്ടു.
ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി നിർത്തി മർദ്ദിച്ചുവെന്നും മരിച്ച ദിവസവും സിദ്ധാർത്ഥൻ മർദ്ദനം നേരിട്ടതായും ആന്റി റാഗിങ്ങ് സെൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹോസ്റ്റൽ അന്തേവാസികളായ 98 വിദ്യാർഥികളിൽനിന്നു മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയത്. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണു സിദ്ധാർഥനോട് വിദ്യാർഥി സംഘം കാണിച്ചതെന്ന് സ്ക്വാഡ് അംഗങ്ങളായ അധ്യാപകർ പറയുന്നു.
ഹോസ്റ്റലിന്റെ നടുമുറ്റത്ത് സിദ്ധാർഥനെ നഗ്നനാക്കി ഇരുത്തി പരസ്യവിചാരണ നടത്തിയ അക്രമികൾ, തങ്ങളുടെ ക്രൂരതകൾക്കു സാക്ഷിയാകാൻ ഹോസ്റ്റലിലെ മുഴുവൻ അന്തേവാസികളെയും വിളിച്ചുവരുത്തിയിരുന്നു. മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വരെ വിളിച്ചുവരുത്തി അവരെക്കൊണ്ടും സിദ്ധാർഥനെ അടിപ്പിച്ചു. അടിക്കാൻ മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർഥനെ അടിച്ചശേഷം കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക