മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും കണ്ടെടുത്തു. തിരൂർ പോലീസിന്റെയും ആർ പി എഫിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശോധനയിലാണ് അഴുകിയ നിലയിൽ ബാഗിനുള്ളിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാവിനെയും കാമുകനെയും നേരത്തെതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നുമാസം മുൻപ് മലപ്പുറം തിരൂരിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഗേറ്റിന് സമീപമുള്ള ഓടയിൽ നിന്നും കണ്ടെത്തിയത്. തമിഴ്നാട് കടലൂർ സ്വദേശികളുടെ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. മൂന്നു മാസം മുൻപാണ് ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടർന്ന് ട്രെയിനിൽ തൃശ്ശൂരിൽ എത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സംശയം തോന്നാതിരിക്കാൻ തുണിയിൽ പൊതിഞ്ഞശേഷം ബാഗിലാക്കിയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ മൃതദേഹം തള്ളിയത്. കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതായി വെളിപ്പെടുത്തുന്നത്. കുഞ്ഞിന്റെ അമ്മയോടൊപ്പം കാമുകൻ ജയസൂര്യനെയും, ഇയാളുടെ ബന്ധുക്കളെയും കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
റെയിൽവേ നടപ്പാലത്തിന്റെ പടിക്കെട്ടിന് സമീപം ബാഗ് ഉപേക്ഷിച്ചു എന്നാണ് ആദ്യം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തശേഷം തിരൂർ പോലീസും റെയിൽവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ഉൾപ്പെടെ തൃശ്ശൂരിൽ എത്തിച്ചാണ് പോലീസ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക