തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത് വൈകും. തിങ്കളാഴ്ചയോടെ മാത്രമേ സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്കിലൂടെ പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല.
ആദ്യ ദിവസം ശമ്പളം ലഭിക്കേണ്ടിയിരുന്നത് 97000 ത്തോളം ജീവനക്കാർക്കാണ്. പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത്. ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടക്കുകയാണ്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.
ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം. പ്രതിഷേധം കടുപ്പിച്ച് ഇതിനോടകം ജീവനക്കാർ രംഗത്ത് വന്നു. ശമ്പളം ലഭിക്കാൻ വൈകുന്നതിൽ സർക്കാർ ജീവനക്കാർക്ക് പ്രതിഷേധം ഉണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം താമസിക്കാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമെടുത്തു.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്നെന്ന് റിപോർട്ടുണ്ട്. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതൽ വിശദീകരണം നല്കാൻ തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓൺലൈനായോ പണം പിൻവലിക്കാൻ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക