വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ ദാരുണമായ സംഭവത്തിനുശേഷം എസ്എഫ്ഐക്കെതിരെ വീണ്ടും പരാതി. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നാണ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പരാതി ലഭിച്ചത്. കൊയിലാണ്ടിയിൽ എസ്എൻഡിപി കോളേജിലെ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി.
കോളേജിലെ രണ്ടാം വർഷ ബി എസ് ടി കെമിസ്ട്രി വിദ്യാർഥിയായ സി ആര് അമലിനാണ് റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അനുനാഥ് എ ആർ എന്ന വിദ്യാർത്ഥി എസ്എഫ്ഐ പ്രവർത്തകരുടെ സാന്നിധ്യത്തിൽ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് അമൽ പറയുന്നത്.
കോളേജിന് സമീപത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അമലിനെ അനുനാഥ് മർദ്ദിച്ചത്. മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിൽ ചതവും വലതുകണ്ണിന് സമീപം പരിക്കേൽക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് ഗുരുതരമായി പരിക്കേറ്റ അമലിനെ ആശുപത്രിയിൽ എത്തിച്ചത്.
പരിക്കേറ്റത് ബൈക്ക് അപകടത്തെ തുടർന്നാണ് എന്നാണ് ഡോക്ടർമാരോട് ഇവർ പറഞ്ഞതെന്നും വീട്ടിൽ തിരിച്ചെത്തിയ ശേഷം കഴിഞ്ഞദിവസം വീണ്ടും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നും അമൽ പറഞ്ഞു. ഇതിനുശേഷമാണ് മർദ്ദനത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചതെന്നും അമൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക