പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്. പൂക്കോട് വെറ്റിനറി സർവകലാശാല ക്യാമ്പസിൽ നിന്നും കേരള മനസ്സാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത് എന്നും എസ്എഫ്ഐ എന്ന സംഘടനയുടെ പിൻബലത്തിൽ വിദ്യാർത്ഥി നേതാക്കളുടെ നേതൃത്വത്തിൽ നഗ്നനാക്കി ദിവസങ്ങളോളം സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്ഷി എന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
സിദ്ധാർത്ഥിന് നേരെയുണ്ടായ കൊടും ക്രൂരതയ്ക്ക് ഡീൻ ഉൾപ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നത് അതീവ ഗൗരവതരമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആരോപിക്കുന്നു. സിദ്ധാർത്ഥന്റെ മാതാപിതാക്കൾ മാധ്യമങ്ങളിലൂടെ മകന്റെ കൊലയാളികൾ പൂക്കോട് ക്യാമ്പസിലെ എസ്എഫ്ഐ നേതാക്കൾ ആണെന്ന് ആവർത്തിക്കുമ്പോഴും സിദ്ധാർത്ഥിന്റെ മരണത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പരസ്യമായി പ്രതികരിച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജില്ലയിലെ സിപിഎം നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കുവാൻ ശ്രമിക്കുകയാണ് എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സിദ്ധാർഥ് നേരിട്ട മൃഗീയ മർദ്ദനത്തിന്റെയും ക്രൂരതകളുടെയും തെളിവാണെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു.
സംഭവത്തിൽ ക്രൂരമായ പീഡനം സിദ്ധാർഥ് ഏറ്റുവാങ്ങിയതിന് നിരവധി തെളിവുകൾ വിദ്യാർത്ഥിയുടെ ശരീരത്തിൽ ഉണ്ടായിരുന്നിട്ടും പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ആദ്യമേ ശ്രമിച്ചത് എന്നും അതേ പോലീസിൽ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്നും കത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങൾ എല്ലാം പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകളും ഗൂഢാലോചനയും കണ്ടെത്താൻ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിക്കണം എന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക