നിലമ്പൂർ: പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വലിയ വീഴ്ച വന്നതായി സമ്മതിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേസുകൾ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അവർ അറിയിച്ചു. ഏഴ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മൂന്നെണ്ണത്തിലെ വെള്ളം ഉപയോഗയോഗ്യമല്ല എന്ന റിപ്പോർട്ടാണ് കിട്ടിയത്.
പോത്തുകല്ല് മേഖലയിൽ മഞ്ഞപ്പിത്തബാധയിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ശനിയാഴ്ച മരിച്ച 37 വയസ്സുകാരനും അതിന് മുൻപ് മരിച്ച 47, 60 വയസ്സുള്ള പുരുഷൻമാരും ഉൾപ്പെട്ടതാണിത്. ഇപ്പോൾ 39 പേർ ആശുപത്രിയിലുണ്ട്. പോത്തുകല്ല് മേഖലയിൽമാത്രം 24 പുതിയ കേസുകൾ കഴിഞ്ഞ ദിവസം രജിസ്റ്റർചെയ്തു.
ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകൾ എടക്കരയിലുമുണ്ട്. ആകെ 232 കേസുകളാണ്
ഇതുവരെ റിപ്പോർട്ട്ചെയ്തത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക