കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറിയടക്കം പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ട സംരക്ഷണം ഒരുക്കാൻ ക്രമീകരണങ്ങൾ നടത്തിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിൽ കൊണ്ടുപോകാൻ വാഹനസൗകര്യം ഒരുക്കാൻ പോലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. കുട്ടികൾ വഴിയിൽ വാഹനത്തിനായി അലയുന്ന സന്ദർഭം ഒരിക്കലും ഉണ്ടാവാൻ പാടില്ല. പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾക്ക് മതിയായ സംരക്ഷണം ഒരുക്കാൻ പോലീസ് അധികാരികൾ ശ്രദ്ധിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്.
പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്കൂൾ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഡാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ മാർച്ചിനെതിരെയാണ് പൊലീസ് മർദ്ദനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക