ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിനിടെ ഇന്ദിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാന ദിവസങ്ങളായി മേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാട്ടാന ആക്രമണം ഉണ്ടാകുന്നതിന് തലേ ദിവസവും ആന മേഖലയില്‍ വന്നിരുന്നു. വിവരമറിയിച്ചിട്ടും വനപാലകര്‍ സ്ഥലത്ത് വന്നിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുള്ള വിവരം വനം വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന കാരണം കാട്ടി വനം വകുപ്പ് ഒഴിവായി. നാട്ടുകാരോട് സ്വന്തം നിലയില്‍ ആനയെ ഓടിച്ചു വിടുവാനും നിര്‍ദ്ദേശിച്ചുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ച സമയത്ത് വനംവകുപ്പ് എത്തി ആനയെ കാടുകയറ്റിയിരുന്നുവെങ്കില് ഇന്ദിരയുടെ ജീവന് നഷ്ടമാകില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
വാച്ചര്‍മാരെ ഏർപ്പെടുത്തിയിട്ടും കാട്ടാന നിരീക്ഷണത്തിന് ഇവരുടെ സേവനം ലഭിക്കുന്നില്ല എന്നും നാട്ടുകാര്‍ പറയുന്നു. കാട്ടാനകളെ കാടുകയറ്റുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കുന്നില്ല എങ്കില്‍ ജനകീയ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
അതേസമയം ഇടുക്കി നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം ഇന്ന് സമസ്കരിക്കും. രാവിലെ 10 മണിക്കാണ് വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍. കഴിഞ്ഞ വൈകിട്ട് ഏഴ് മണിയോടെ മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വസതിയിൽ എത്തിച്ചത്. വനം വകുപ്പിനെതിരെ നേര്യമംഗലത്തും നാട്ടുകാര്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക