ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. കട്ടപ്പനയിലെ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകവീട്ടിൽ നിന്നാണ് തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്. ഇരുത്തി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹാവശിഷ്ടം കിടന്നിരുന്നത്. മുറിയുടെ തറ കുഴിച്ച് സംഘടിപ്പിച്ച പരിശോധനയിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പാന്റ്സ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ ഭാഗങ്ങളും കിട്ടിയിട്ടുണ്ട്.
കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റിക ഇതിന് മുൻപ് കണ്ടെത്തിയിരുന്നു. വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും, അതിന് ശേഷം മൃതദേഹം വീടിനുളളിൽ കുഴിച്ചിട്ടെന്നും പ്രതി കാഞ്ചിയാർ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്- 31) നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിയുമായി തെളിവെടുപ്പ് തുടരുകയാണ്.
നിതീഷ് ,കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു എന്നിവർ മാർച്ച് രണ്ടിന് മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് ഇരട്ടക്കൊല സംബന്ധിച്ച് വിവരങ്ങൾ പുറംലോകം അറിയുന്നത്. കൊല്ലപ്പെട്ട വിജയൻ വിഷ്ണുവിന്റെ പിതാവാണ്.
വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും രണ്ടു സന്ദർഭങ്ങളിലായി കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. 2016ലാണ് നവജാത ശിശു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട വിജയന്റെയും കുടുംബാംഗങ്ങളുടെയും അന്ധവിശ്വാസം മുതലെടുത്താണ് നിതീഷ് വീട്ടിൽ കയറിപ്പറ്റിയതും വിശ്വാസം നേടിയെടുത്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക