ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന തരത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾക്ക് പിന്നാലെ സിപിഎം മെമ്പർഷിപ്പ് താൻ പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ രംഗത്ത് വന്നു. സിപിഎം മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നതിനർത്ഥം താൻ ബിജെപിയിൽ പോകുമെന്നല്ല എന്നും അദ്ദേഹം പറഞ്ഞു.
മെമ്പർഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ എത്തിയതായും താൻ അനുഭവിച്ച മാനസിക വിഷമത്തിന്റെ ഭാഗമായി മെമ്പർഷിപ്പ് പുതുക്കേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മെമ്പർഷിപ്പ് പുതുക്കാത്തത് ചതി ചെയ്തവർക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി ശശിയും താൻ സിപിഎമ്മിൽ തുടരരുതെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇക്കാ നഗറിലുള്ള രാജേന്ദ്രന്റെ വീട്ടിൽ എത്തി ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയ നേതാവും പ്രാദേശിക നേതാക്കളും ചർച്ച നടത്തിയത്. സംസ്ഥാന നേതാക്കളും ഇതിനു പിന്നാലെ അദ്ദേഹത്തെ സമീപിച്ചിരുന്നു. മൂന്നാറിലെ തോട്ട മേഖലയിൽ രാജേന്ദ്രന് സ്വാധീനമുള്ള തമിഴ് മേഖലകളിലെ വോട്ടുകളി ലക്ഷ്യമിട്ടുകൊണ്ട് ബിജെപി പാർട്ടിയിലെ സ്ഥാനങ്ങളും രാജേന്ദ്രന് വാഗ്ദാനം ചെയ്തിരുന്നു.
ജനുവരി 24ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഫെബ്രുവരി 9ന് ജില്ലാ സെക്രട്ടറി സി വി വർഗീസും രാജേന്ദ്രനെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് സിപിഎം രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി അവസാനിച്ച രാജേന്ദ്രൻ കാലാവധി അവസാനിച്ചിട്ടും നേതാക്കളുമായുള്ള കടുത്ത ഭിന്നത മൂലം പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല. മൂന്ന് തവണ എംഎൽഎയായിരുന്നു രാജേന്ദ്രൻ. ബിജെപിയിലേക്ക് രാജേന്ദ്രൻ പോകുമെന്ന പ്രചാരണം ശക്തമായതിനെ തുടർന്ന് പാർട്ടി അംഗത്വം പുതുക്കുന്നതിനായി നേതാക്കൾ അപേക്ഷാഫോം വീട്ടിലെത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു.
അപേക്ഷാഫോം നൽകുന്നതിനായി സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ലക്ഷ്മണൻ, ആർ ഈശ്വരൻ എന്നിവർ രാജേന്ദ്രന്റെ വീട്ടിൽ എത്തുകയായിരുന്നു. അപേക്ഷാഫോമുമായി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തിയത് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക