മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി എൻ സായിബാബയെയും മറ്റ് അഞ്ചു പേരെയും കുറ്റവിമുക്തരാക്കിയ വിധിക്ക് സ്റ്റേ അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരായ ഹർജി നേരത്തെ ലിസ്റ്റ് ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാറിന്റെ വാക്കാലുള്ള അഭ്യർത്ഥനയും തള്ളുകയായിരുന്നു. ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ച കേസിൽ രണ്ട് വ്യത്യസ്ത ബെഞ്ചുകൾ ആറുപേരെയും രണ്ട് തവണ വെറുതെ വിട്ടതാണെന്നും ചൂണ്ടിക്കാട്ടി. സായിബാബയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി മാറ്റുന്നതിൽ അടിയന്തര നടപടി ഉണ്ടാകില്ലെന്നും മറിച്ചായിരുന്നെങ്കിൽ ഞങ്ങൾ പരിഗണിക്കുമായിരുന്നു എന്നും കോടതി വ്യക്തമാക്കി.
പ്രൊഫസറേയോ മറ്റുള്ളവരെയോ ഏതെങ്കിലും തീവ്രവാദ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഒന്നും കണ്ടെത്തിയില്ലെന്ന് കഴിഞ്ഞയാഴ്ച നാഗ്പൂർ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2022 പ്രൊഫസർ സായിബാബയെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ സാധുവായ അനുമതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയും വിധിച്ചിരുന്നു.
പ്രോസിക്യൂഷൻ പ്രതികൾക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്മീകി എസ് എ മെനെസെസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിക്കുകയും ചെയ്തു. ഭീകര പ്രവർത്തനം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ എന്നിവയടക്കം യു എ പി എ പ്രകാരമുള്ള ഗുരുതര കുറ്റങ്ങൾ സായിബാബയ്ക്കെതിരെ ആരോപിച്ചിരുന്നുവെങ്കിലും ഇവയൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഇന്റർനെറ്റിൽ നിന്നും മാവോയിസ്റ്റ് ആശയങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക