തിരുവനന്തപുരം∙ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ നാളെ (ചൊവ്വ) യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളെ നടക്കുന്ന മണ്ഡലതല പ്രതിഷേധം.
ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോൺഗ്രസ് പാർട്ടിയും യുഡിഎഫും ചെറുക്കും. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഒരു കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ജാതിമത അടിസ്ഥാനത്തിൽ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്ത ഒന്നാണ്. സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കേന്ദ്ര നടപടിക്കെതിരെ കോടതി സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം.
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക