ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിമര്‍ശിച്ചു.
ഇത്രയും കാലം സി എ എ ഫ്രീസറില്‍ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നില്‍ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെ താങ്ങി നിര്‍ത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണര്‍ത്തി തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും എം കെ സ്റ്റാലിന് കുറ്റപ്പെടുത്തി.
അതേസമയം, പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു
ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്ന നടപടികള്‍ വൈകുകയായിരുന്നു. ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാണ് ഇന്നലെ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക