പൗരത്വ നിയമ ഭേദഗതി ചട്ടം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്താൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകരുമായി എ ജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. നിയമ പോരാട്ടം ഏതു രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരും ആയി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നുവെന്നും സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ച് സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വം നിയമ ഭേദഗതി ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയിൽ ഇത് സംബന്ധിച്ച പ്രത്യേക ഹർജി സമർപ്പിക്കും എന്നും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞദിവസം മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചിരുന്നു. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. അഭിഭാഷകനായ ഹാരിസ് ബീരാൻ ആണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക