ആലപ്പുഴ മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ പോലീസിൽ പരാതി നൽകി. എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെതിരെ ശോഭാ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിൽ ക്രിമിനൽ മാന നഷ്ട കേസ് ആണ് കെ സി വേണുഗോപാൽ നൽകിയിരിക്കുന്നത്.
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലാണ് കെ സി വേണുഗോപാൽ പരാതി നൽകിയിരിക്കുന്നത്. 1000 കോടിയോളം രൂപ ബിനാമി ഇടപാടിലൂടെ വേണുഗോപാൽ സമ്പാദിച്ചു എന്ന് ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് രാജസ്ഥാനിലെ മുൻഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ വേണുഗോപാൽ കോടികൾ നേട്ടം ഉണ്ടാക്കിയെന്നും രാജ്യാന്തരതലത്തിൽ പലതരത്തിലുള്ള ഇടപാടുകളും നടത്തി എന്നും ശോഭാസുരേന്ദ്രൻ ആരോപിച്ചിരുന്നു.
ഇപ്പോഴും ബിനാമി പേരിൽ കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് വേണുഗോപാൽ കോടികൾ സമ്പാദിക്കുന്നുണ്ടെന്നും അതിൽ ഉൾപ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത എന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
ആലപ്പുഴയിൽ നിന്നും കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തത് കെസി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണെന്നും ശോഭാസുരേന്ദ്രൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക