ദിവസം കഴിയുന്തോറും സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതുപോലെ തന്നെയാണ് സ്വർണ വിലയുടെ കാര്യവും. സ്വർണ്ണവില ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് 25 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. 25 രൂപയുടെ വർദ്ധനവ് ഉണ്ടായതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,060 രൂപയായി.
48,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. 20 രൂപയുടെ വർദ്ധനവാണ് 18 ക്യാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായത്. ഇതോടെ 18 ക്യാരറ്റിന്റെ ഒരു ഗ്രാം സ്വർണം ലഭിക്കണമെങ്കിൽ 5,030 രൂപ നൽകണം. ഈ മാസം 9 നാണ് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. മാർച്ച് 9ന് ഒരു ഗ്രാം സ്വർണത്തിന് 6,075 രൂപയും ഒരു പവൻ സ്വർണത്തിന് 48,600 രൂപയും ആയിരുന്നു വില.
ഇന്ത്യയിൽ റിസർവ് ബാങ്ക് എന്നപോലെ അമേരിക്കയിൽ അടിസ്ഥാന നിരക്കുകളും ധനനയവും ഒക്കെ നിശ്ചയിക്കുന്ന കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കും എന്ന തരത്തിൽ ഊഹാപോഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഈ വർഷം തന്നെ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ട് എന്ന സൂചനയുമായി ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നിയമനിർമ്മാണ സഭയിൽ പ്രസ്താവന നടത്തിയതാണ് ഇത്തരത്തിൽ ഊഹാപോഹങ്ങൾ പരക്കുന്നതിന് കാരണമായത്.
അദ്ദേഹത്തിന്റെ പ്രസംഗത്തിനു പിന്നാലെയാണ് അമേരിക്കൻ ബോണ്ടുകളുടെ ആദായനിരക്കും ഡോളർ സൂചികയും കുത്തനെ ഇടിഞ്ഞത്. ആദായം കുറയുമെന്ന് തോന്നിയതോടെ ആളുകൾ കൂട്ടമായി സ്വർണ്ണ നിക്ഷേപത്തിലേക്ക് തിരിഞ്ഞതും സ്വർണ്ണവില കൂടുന്നതിന് കാരണമായി.
അതായത് പവലിന്റെ പ്രസ്താവനയ്ക്ക് സ്വർണമാണ് സുരക്ഷിതം എന്ന തോന്നൽ നിക്ഷേപകരിൽ ഉണ്ടാക്കാൻ കഴിഞ്ഞത് വിലവർധനയ്ക്ക് കാരണമായി. കുറെനാൾ കൂടി ഈ രീതിയിൽ വിലവർധനവ് തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക