കേരള സർവകലാശാല കലോത്സവ വിധി കർത്താവ് പി എൻ ഷാജിയുടെ മരണത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാല കലോത്സവത്തിൽ ആക്രമണം അഴിച്ചുവിട്ടതായും എസ്എഫ്ഐയുടെ ക്രൂരത വീണ്ടും ഒരാളുടെ മരണത്തിനു കൂടി കാരണമായി എന്നും സതീശൻ ആരോപിച്ചു.
സിദ്ധാർത്ഥിന്റെ മരണം എസ്എഫ്ഐക്കാരുടെ കണ്ണുതുറപ്പിച്ചിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം കേരള സർവകലാശാല കലോത്സവ വിധികർത്താക്കളെ എസ്എഫ്ഐക്കാർ മുറയിൽ കൊണ്ടുപോയി മർദ്ദിച്ചു എന്നും ആരോപണം ഉന്നയിച്ചു. എൻഡിഎയുടെ കേരളത്തിലെ നോൺ പ്ലേയിംഗ് ക്യാപ്റ്റനാണ് പിണറായി വിജയൻ എന്ന് ആരോപിച്ച അദ്ദേഹം എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പലർക്കും കോളേജിൽ കുട്ടികളെ അയക്കാൻ തന്നെ പേടിയാണെന്നും പറഞ്ഞു.
കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറുമായി ഇ പി ജയരാജന്റെ കുടുംബത്തിന് ബിസിനസ് ബന്ധമുണ്ട് എന്നും ഇ പി ജയരാജൻ എൻഡിഎയുടെ ക്യാപ്റ്റനെ പോലെയാണ് പെരുമാറുന്നത് എന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനെ ചൊറിയാൻ ബിജെപി വരേണ്ടെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യുന്നത് സിപിഐഎം അജണ്ടയാണെന്നും നരേന്ദ്ര മോദി ഭാരത് അരി നൽകുന്നതിൽ ചെയ്തതിനേക്കാൾ വലിയ അല്പത്തരം ആണ് ശബരി കെ റൈസ് നൽകുന്നതിൽ പിണറായി വിജയൻ ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക