ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അന്വേഷണം നീളുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കേസിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാറിന് ഒരു മാസം കൂടി സമയം നീട്ടി നൽകിയ സുപ്രീംകോടതി അന്തിമ റിപ്പോർട്ട് നൽകാൻ പലതവണ സമയം നീട്ടി നൽകിയില്ലേ എന്നും ചോദിച്ചു.
വിജിലൻസിന്റെ ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോൾ ഉന്നതരായ വ്യക്തികൾക്കെതിരെ അന്വേഷണം നടത്തി കേസെടുത്തതിന്റെ പേരിലുള്ള പകപോക്കൽ ആണ് തനിക്കെതിരായ ആരോപണങ്ങളെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജേക്കബ് തോമസ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.
വിജിലൻസ് സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഡ്രഡ്ജർ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സുപ്രധാന തെളിവുകളോ രേഖകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നു. ജേക്കബ് തോമസ് സംസ്ഥാന തുറമുഖ വകുപ്പിന്റെ ഡയറക്ടർ പദവിയിലിരിക്കുന്ന സമയത്ത് വിദേശ കമ്പനിയിൽ നിന്നും ഡ്രഡ്ജർ വാങ്ങിയ ഇടപാടിൽ സംസ്ഥാന സർക്കാറിന് 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
ജേക്കബ് തോമസ് പ്രത്യേക താൽപര്യമെടുത്ത് ഹോളണ്ടിലെ കമ്പനിയുമായി കരാർ ഉണ്ടാക്കി എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും സത്യൻ വരവൂരും ആണ് കേസിൽ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക