മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കാണാതായ നിർണായക രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ വിചാരണ കോടതിക്ക് കൈമാറി. പകർപ്പ് ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി ഇത് തള്ളി.
നേരത്തെ ലഭിച്ച രേഖകളിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ അക്കാര്യം ഉന്നയിക്കാം എന്ന് വ്യക്തമാക്കിയ കോടതി രേഖകളുടെ പകർപ്പുകൾ സമർപ്പിക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും പറഞ്ഞു. വിചാരണ കോടതിയിൽ നിന്ന് കാണാതായ കേസുമായി ബന്ധപ്പെട്ട 11 രേഖകളുടെ സർട്ടിഫൈഡ് പതിപ്പുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. മാർച്ച് 25ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
2018 ജൂൺ ഒന്നിനാണ് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു ക്യാമ്പസിൽ വച്ച് കൊല്ലപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ വിചാരണ കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ നഷ്ടമായിരുന്നു.
രേഖകൾ കോടതിയിൽ നിന്നും നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഎമ്മും അഭിമന്യുവിന്റെ കുടുംബവും ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2019 ൽ കേസിലെ നിർണായക രേഖകൾ നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ്. കാണാതായ രേഖകൾ പുനർനിർമ്മിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
രേഖകൾ നഷ്ടമായതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇത്തരത്തിൽ രേഖകൾ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഒക്കെ ഉണ്ടാകുന്നതും ഒക്കെ സാധാരണമാണെന്നും ഇതുമൂലം വിചാരണ നടപടികൾ വൈകില്ലെന്നും അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക