ഇത്തവണത്തെ സരസ്വതി സമ്മാൻ കവിയും ചലച്ചിത്ര ഗാനരചയിതാവും മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പ്രഭാവർമ്മക്ക് . 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. കെ കെ ബിർല ഫൗണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാൻ ‘രൗദ്ര സാത്വികം’ എന്ന പ്രഭാവർമയുടെ കാവ്യാഖ്യായികക്കാണ് ലഭിച്ചിരിക്കുന്നത്.
സാഹിത്യത്തിനുള്ള പ്രധാന പുരസ്കാരമായ സരസ്വതി സമ്മാൻ 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. ‘രൗദ്ര സാത്വികം’ കൂടാതെ ‘ശ്യാമമാധവം’, ‘കനൽ ചിലമ്പ്’ തുടങ്ങിയ കാവ്യാഖ്യായികളും പ്രഭാവർമ്മ രചിച്ചിട്ടുണ്ട്. സാഹിത്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മപ്രഭാ പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ പ്രസ്സ് സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയാണ്. അദ്ദേഹം രചിച്ച ;ശ്യാമമാധവം; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ‘അർക്കപൂർണിമ’ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് മൂന്നുതവണ ലഭിച്ച അദ്ദേഹത്തിന് രണ്ടുതവണ നാടക ഗാനരചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, ദേശാഭിമാനി റസിഡൻസ് എഡിറ്റർ, കൈരളി, പീപ്പിൾ ടിവി എന്നീ ചാനലുകളിൽ ന്യൂസ് ഡയറക്ടർ എന്നീ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക