കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നീണ്ടുപോകുന്നതിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അന്വേഷണം ഇഴയാൻ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു.
അലി സാബ്രി എന്ന നിക്ഷേപകൻ തന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് അലി സാബ്രി നടത്തിയ ക്രമക്കേടുകൾക്ക് തെളിവുണ്ടെന്നും ഇയാളുടെ ഹർജി തള്ളണമെന്നും നേരത്തെ ഡയറക്ടറേറ്റ് നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച കോടതി ഇക്കാര്യം ഇ ഡിയോട് ചോദിക്കുകയും ചെയ്തു.
കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട് എന്നും കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നും എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കേസിൽ പങ്കുണ്ടെന്ന് വ്യക്തമായ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർക്ക് സമൻസ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇഡി അറിയിച്ചു.
അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്ന് വ്യക്തമാക്കിയ കോടതി എല്ലാ കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ലെന്നും നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത് എന്നും ഒരു അന്വേഷണ ഏജൻസി കാര്യ പ്രാപ്തി തെളിയിക്കേണ്ടത് അവരുടെ നടപടിയിലൂടെയാണെന്നും വ്യക്തമാക്കിയ കോടതി അലി സാബ്രിയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എൻഫോമെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കേസ് അന്വേഷണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക