ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശനഷ്ടം ഉണ്ടാക്കുന്ന കാട്ടുകൊമ്പന് പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്.എസ്. അരുണാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ഉള്‍കാട് അധികമില്ലാത്ത പ്രദേശത്താണ് നിലവില്‍ പടയപ്പയുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍കാട്ടിലേക്ക് കയറ്റാൻ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്തനാണ് നീക്കം.
തല്കാലം ഇപ്പോൾ മയക്കുവെടിവച്ച് ആനയെ പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുകൊള്ളും.
മാട്ടുപ്പെട്ടിയിലും തെന്മലയിലും തിങ്കളാഴ്ചയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ നശിപ്പിച്ചിരുന്നു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിൽ എത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
അതേസമയം കഴിഞ്ഞയാഴ്ച വീണ്ടും ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് വീട് തകർത്തതെന്ന് ആദിവാസികൾ വ്യക്തമാക്കി.
ചക്കക്കൊമ്പൻ കഴിഞ്ഞ ദിവസവും പന്നിയാറിലെ റേഷൻ കട തകർത്തിരുന്നു. പന്നിയാർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചുണ്ടൽ സ്വദേശി ആന്റണിയുടെ റേഷൻ കടയാണ് കാട്ടാന തകർത്തത്. കുപ്രസിദ്ധനായ അരിക്കൊമ്പൻ സ്ഥിരമായി ഈ റേഷൻ കട തകർത്താണ് അരിയും പഞ്ചസാരയും ഭക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക