തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കുമുള്ള ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങളുടെ വിതരണം നിർത്താനൊരുങ്ങി വിതരണക്കാർ. 19 ആശുപത്രികളിൽ നിന്നായി 143 കോടിയിലേറെ രൂപയാണ് വിതരണക്കാർക്ക് കുടിശ്ശിക ലഭിക്കാനുള്ളത്.
മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും വിതരണക്കാർ കത്ത് സമർപ്പിച്ചു. 2023 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് 116 കോടി 14 ലക്ഷം രൂപയാണ് മെഡിക്കൽ കോളേജുകളിലെ കുടിശ്ശിക. ജനറൽ ആശുപത്രികളിൽ 26 കോടി 95 ലക്ഷം രൂപയാണ് കുടിശ്ശിക.
ഒരുപാട് തവണ ആശുപത്രി അധികൃതരെയും സർക്കാരിനെയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് കടന്നത്. മാർച്ച് 31 നുള്ളിൽ കുടിശ്ശിക തീർത്ത് നൽകിയില്ലെങ്കിൽ ഏപ്രിലിൽ ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് വിതരണക്കാർ ആശുപത്രികളെ അറിയിച്ചു.
വിതരണം നിർത്തിവെച്ചാൽ ആശുപത്രികളിൽ ഒരാഴ്ചക്കുള്ളിൽ പ്രതിസന്ധിയുണ്ടാകും. സർക്കാർ ആശുപത്രികളെ സമീപിക്കുന്ന സാധാരണക്കാരെയാകും ഇത് കൂടുതൽ ബാധിക്കുക. ഭീമമായ തുക മുടക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയാത്ത പാവപ്പെട്ടവർ ബുദ്ധിമുട്ടിലാകും. വിഷയത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക