ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപിയിൽ ചേരാൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും സൗഹൃദ സന്ദർശനം മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസം പരിഹരിച്ച് ശേഷം സിപിഐഎം അംഗത്വം പുതുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്. ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന രാജക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്ന പേരിൽ രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ചതിയന്മാരായ ആളുകളോടൊപ്പം പ്രവർത്തിക്കാൻ മനസ്സനുവദിക്കുന്നില്ല എന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാൻ താല്പര്യപ്പെടാത്തത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
അതേസമയം അടുത്തിടെ എൽഡിഎഫിന്റെ മൂന്നാറിൽ നടന്ന ദേവികുളം നിയോജകമണ്ഡലം കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോയ്സ് ജോർജിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവെൻഷനിലാണ് എസ് രാജേന്ദ്രൻ പങ്കെടുത്തത്.
കൺവെൻഷനിൽ പങ്കെടുത്ത ശേഷം പാർട്ടി അംഗത്വം പുതുക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് വീണ്ടും പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക