അന്തർദേശീയ അംഗീകാരം കരസ്ഥമാക്കി ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രം. വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അംഗീകാരമാണ് സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സ കേന്ദ്രത്തിന് ലഭിച്ചത്. സംസ്ഥാനം ഹീമോഫീലിയ രോഗികളുടെ ചികിത്സയ്ക്കായി നടത്തിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
വേൾഡ് ബ്ലഡ് ഡിസോർഡർ രജിസ്ട്രിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഗുണമേന്മയുള്ള വിവരശേഖരണം നടത്തിയതിനും ഏകോപനത്തിനുമാണ് ആഗോളതലത്തിലുള്ള അംഗീകാരം ചികിത്സ കേന്ദ്രത്തിന് ലഭിച്ചിരിക്കുന്നത്.
ഹീമോഫീലിയ രോഗികളുടെ രോഗാവസ്ഥ വ്യത്യസ്തമാണെന്നും അതിനാൽ തന്നെ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്ന ചികിത്സ പദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത് എന്നും ഹീമോഫീലിയ രോഗികളുടെ കൃത്യമായ വിവരങ്ങൾ നിരീക്ഷിക്കുകയും അതനുസരിച്ച് ചികിത്സയും പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് വരികയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ല തിരിച്ച് രോഗികളുടെ പട്ടിക ഉൾക്കൊള്ളുന്ന ഹീമോഫീലിയ ഡയറക്ടറി സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കിയതായും ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി ആശാധാര വെബ് പോർട്ടലും മൊബൈൽ ആപ്പും സജ്ജമാക്കിയതായും മന്ത്രി അറിയിച്ചു.
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം അടുത്തിടെ കരസ്ഥമാക്കിയതായും മന്ത്രി പറഞ്ഞു. ആശാധാര പദ്ധതി വഴി കേരളത്തിൽ 96 കേന്ദ്രങ്ങളിൽ ഹീമോഫീലിയ ചികിത്സ നൽകിവരുന്നതായും 2000 പേർ നിലവിൽ ആശാധാര പദ്ധതി വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക