ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നല്കിയ സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പതഞ്ജലി ഖേദപ്രകടനം നടത്തിയത്. അവകാശവാദങ്ങൾ ആശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പരസ്യ വിഭാഗത്തിന് കോടതി ഉത്തരവിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയാണ് മാപ്പ് അറിയിച്ചത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയായായിരുന്നു ഖേദപ്രകടനം.
പതഞ്ജലിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി ഉൾപ്പടെയുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പതഞ്ജലിക്കെതിരെ ഉള്ള പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചെങ്കിലും ഇതിനോട് പതഞ്ജലി പ്രതികരിച്ചില്ല.
പിന്നീട് കോടതിയലക്ഷ്യ നടപടിയിലേക്ക് സുപ്രീംകോടതി കടക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ഇതിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക