സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കും എന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
ശുദ്ധജലം ലഭിക്കുന്നതിനുള്ള സാധ്യത കുറവായതിനാൽ വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം എന്നും മന്ത്രി പറഞ്ഞു.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗെല്ല, വയറിളക്ക രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും നിർജലീകരണത്തിന് സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം എന്നും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ സങ്കീർണമാകാതെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഭക്ഷണം ചൂടുകാലത്ത് പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ അക്കാര്യത്തിലും ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം നല്ലതാണെന്നും രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത് എന്നും ഭക്ഷ്യസുരക്ഷാ വകുപ്പും ശക്തമായ നടപടി സ്വീകരിച്ച വരികയാണെന്നും മന്ത്രി അറിയിച്ചു.
എന്തെങ്കിലും ആവശ്യത്തിനായി പുറത്തു പോകുന്നവർ കുടിക്കുവാനായി തിളപ്പിച്ചാറിയ വെള്ളം കയ്യിൽ കരുതുന്നത് നല്ലതാണ്, ഭക്ഷണപാനീയങ്ങൾ ഈച്ച കടക്കാതെ അടച്ചു സൂക്ഷിക്കണം, ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ചേർക്കണം, കുടിവെള്ളത്തിൽ മലിനജലം കലരുന്നത് തടയണമെന്നും തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക