നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മനുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിചാരണ തീരുന്നതുവരെ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ഹാജരാകണം, 2 ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നിവയൊക്കെയാണ് ജാമ്യം അനുവദിക്കുന്നതിനായി ഹൈക്കോടതി വച്ചിരിക്കുന്ന ഉപാധികൾ.
കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചത് കണക്കിലെടുത്ത് ഉപാധികളുടെ കോടതി മനുവിന് ജാമ്യം അനുവദിക്കുകയായിരുന്നു. മാതാപിതാക്കൾക്ക് ഒപ്പം മറ്റൊരു കേസുമായി ബന്ധപ്പെട്ട് നിയമപദേശത്തിന് എത്തിയ പെൺകുട്ടിയെ കടവന്ത്രയിലെ ഓഫീസിൽ വച്ചും പെൺകുട്ടിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് പിജി മനുവിന് എതിരായ പരാതി.
2018 ൽ നടന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ മാതാപിതാക്കളോട് ഒപ്പം പരാതിക്കാരി അഭിഭാഷകനെ കാണാൻ എത്തുകയും കഴിഞ്ഞ നവംബർ 29ന് ചോറ്റാനിക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രം എടുത്തതിനും ഐടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ പെൺകുട്ടിക്ക് ഇയാൾ അയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തുകയും ചെയ്തു. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനവും കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു രാജി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക