വിദിഷ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി 24കാരി. മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുംബൈ-വാരാണസി കാമായനി എക്സ്പ്രസിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്.
മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ ഭോപ്പാലിനും വിദിഷയ്ക്കും ഇടയിൽ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചതെന്ന് ആർപിഎഫ് ഇൻസ്പെക്ടർ മഞ്ജു മഹോബെ എൻ.ഡി.ടി.വിയോട് പറഞ്ഞു.
മറ്റൊരു യാത്രക്കാരനാണ് പ്രസവത്തെക്കുറിച്ച് ആർപിഎഫിനെ അറിയിച്ചത്. ട്രെയിൻ വിദിഷ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ട്രെയിനിൽ വെച്ച് ജന്മം നൽകിയതിനാൽ കുഞ്ഞിന് എക്സ്പ്രസ് ട്രെയിനിന്റെ പേരായ ‘കാമയനി’ എന്നാണ് പേരിട്ടിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സീൽദായിൽ നിന്ന് ന്യൂ അലിപുർദുവാറിലേക്ക് സഞ്ചരിച്ച പാടതിക് എക്സ്പ്രസിൽ കുഞ്ഞിന് ജൻമം നൽകി യുവതി. യാത്രക്കിടെ പ്രസവ വേദനയനുഭവപ്പെട്ട യുവതിക്ക് ട്രെയിൻ ജീവനക്കാരും യാത്രക്കാരും പരിചരണം നൽകുകയായിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്മെന്റ് ഉടൻ തന്നെ പ്രസവ മുറിയാക്കി മാറ്റി. തുടർന്ന് യുവതി പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവിച്ച ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക