ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാർച്ച് 28 ന് സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമനിർദ്ദേശ പത്രിക നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം : തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർത്ഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു. ആകെ 18 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചിരുന്നവർക്കാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാവുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയ്ക്കുശേഷം അർഹരായവരെ ഉൾക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കും.
പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും. ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ അറിയിപ്പ് നൽകുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക