വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വയനാട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മൂപ്പൈനാട് പഞ്ചായത്തിലുൾപ്പെട്ട പരപ്പൻപാറ ആദിവാസി കോളനിയിലെ മിനി(35)യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മിനിയും ഭർത്താവ് സുരേഷും മക്കളായ സുദീപ് (ഏഴ്), സുമിത്ര (മൂന്ന്), രേഷ്മ (ഒന്ന്) എന്നിവരും മറ്റു ചിലർക്കൊപ്പം ബുധനാഴ്ച രാത്രി വയനാട് മൂപ്പൈനാട് കടാശ്ശേരിയിലുള്ള കോളനിയിൽനിന്ന് ഉൾവനത്തിൽ ചാലിയാറിന്റെ ഉദ്ഭവസ്ഥാനത്തുള്ള വാസസ്ഥലത്തേക്കുപോയതാണ്.
സംഘം വാസസ്ഥലത്തെത്തിയശേഷമാണ് സംഭവം. വീടിനുസമീപത്തെ പ്ലാവിൽനിന്ന് ചക്ക പറിക്കാനെത്തിയ കാട്ടാനയെ തുരത്താൻ സുരേഷും മിനിയും ശ്രമിച്ചു. അപ്പോഴാണ് കാട്ടാന ഇവർക്കെതിരേ തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം -വയനാട് ജില്ലകളുടെ അതിർത്തിപ്രദേശത്തെ വനത്തിനുള്ളിലാണ് പരപ്പൻപാറ ചോലനായ്ക്ക വിഭാഗത്തിലുള്ളവരുടെ കോളനി. വ്യാഴാഴ്ച രാവിലെ കടാശ്ശേരിയിൽനിന്ന് കാട്ടിലേക്കുപോയ സുരേഷിന്റെ അനുജൻ രാജനാണ് മിനിയെയും സുരേഷിനെയും കണ്ടത്. രാജൻ വിവരമറിയിച്ചതോടെ വനംവകുപ്പും പോലീസുമെത്തി സുരേഷിനെയും മിനിയുടെ മൃതദേഹവും പുറത്തെത്തിച്ചു. മിനിക്ക് പുറകുവശത്താണ് പരിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക