ആറ്റിങ്ങല്‍ (തിരുവനന്തപുരം): തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിൽ വന്ന വാര്‍ഡ് മെമ്പറുടെ ശരീരത്തിൽ തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് ചൂട് കഞ്ഞിയൊഴിച്ചത്.
നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) അറസ്റ്റ് ചെയ്തു. ഇയാളെ ആറ്റിങ്ങല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത് . സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിജുവും പോലീസും വ്യക്തമാക്കുന്നു.
ഇന്ന് പകൽ 11.30 നാണ് സംഭവം. മുദാക്കല്‍ പഞ്ചായത്തിലെ സി.പി.എം. പ്രതിനിധിയാണ് ബിജു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോട് അനുബന്ധിച്ച് ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയപ്പോള്‍ സജി, ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങവേ ബിജുവിന്റെ ശരീരത്തിലേക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു.
ബിജു കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ മണ്‍കലമുടഞ്ഞ് ബിജുവിന്റെ ദേഹത്തേയ്ക്ക് കഞ്ഞി വീണു. നെഞ്ചത്തും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റു. സജിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു വ്യക്തമാക്കുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഇന്‍സ്പെക്ടര്‍ വി. ജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക