പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് ആണ് സി രാധാകൃഷ്ണൻ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ചത്.
സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധം അറിയിക്കുന്നതായി കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മറികടന്ന് സ്വയംഭരണ അവകാശം നിലനിർത്തുന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത് എന്നും കഴിഞ്ഞ തവണ സാഹിത്യ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ സഹമന്ത്രി പങ്കെടുത്തതിൽ പ്രതിഷേധം ഉയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയ വൽക്കരിക്കുന്നത് ശക്തമായി എതിർക്കുന്നു എന്നും പറഞ്ഞു. സാഹിത്യ അക്കാദമിയുടെ ഫെസ്റ്റിവൽ ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവഹിച്ചതിൽ പ്രതിഷേധം അറിയിക്കുന്നതായി കത്തിലൂടെ അറിയിച്ച അദ്ദേഹം പ്രോഗ്രാമിൽ ആരുടെയും പേരുണ്ടായിരുന്നില്ല എന്നും പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉൾപ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത് എന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രീയ യജമാനന്മാർ ശ്രമിക്കുന്നത് അക്കാദമിയുടെ ഭരണഘടന പോലും തിരുത്തി എഴുതാനാണ് എന്ന് ആരോപിച്ച അദ്ദേഹം സ്വയം ഭരണ അവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നായ അക്കാദമി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാൻ തനിക്ക് കഴിയില്ല എന്നും കത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക