ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള ആം ആദ്മി പാർട്ടിയുടെ ധർണ ഇന്ന്. രാവിലെ 11 മണി മുതൽ ഡൽഹി ജന്തർ മന്തറിലാണ് ധർണ നടക്കുക. ആം ആദ്മിയുടെ മന്ത്രിമാർ, എം.എൽ.എമാർ,കൗൺസിലർമാർ നേതാക്കൾ എന്നിങ്ങനെ നിരവധിപ്പേർ പങ്കെടുക്കും. കെജ്രിവാളിന്റെ അറസ്റ്റിൽ വിവിധ പ്രതിഷേധ പരിപാടികൾ നടത്താനാണ് പാർട്ടി തീരുമാനം. ഈ മാസം 15 വരെ കോടതി റിമാൻറ് ചെയ്ത കെജ്രിവാൾ തിഹാർ ജയിലിലാണ് കഴിയുന്നത്.
അതേസമയം, കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപ്പര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു. ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് കെജ്രിവാളിന്റെ മാത്രം തീരുമാനമാണ്. വ്യക്തിപരമായ താത്പര്യങ്ങൾ ദേശീയ താത്പര്യത്തിന് കീഴിലായിരിക്കുമെന്നും കോടതി ഓർമ്മപ്പെടുത്തി. ഹിന്ദു സേന പ്രസിഡന്റായ വിഷ്ണു ഗുപ്തയാണ് അരവിന്ദ് കെജ്രിവാനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹരജിക്കാരനായ വിഷ്ണു ഗുപ്ത ഹരജി പിൻവലിക്കുകയും ആവശ്യവുമായി ലെഫ്റ്റനന്റ് ഗവർണറെ സമീപിക്കും എന്നും അറിയിച്ചു.
കെജ്രിവാൾ ഏപ്രിൽ 15 വരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കും. അതിനിടെ കഴിഞ്ഞദിവസം തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയ എ.എ.പി എം.പി സഞ്ജയ് സിങ് ഡൽഹിയിലെ ഹനുമാൻ മന്ദിറും, രാജ്ഘട്ടും സന്ദർശിച്ചു. ജയിലിൽ ഉള്ള നേതാക്കൾ ഉടൻ പുറത്തു വന്ന് പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക