കൊച്ചി: മൂവാറ്റുപുഴയിൽ അശോക് ദാസിനെ ആൾകൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ നിരീക്ഷണത്തിലാണ്. ഇവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ് ചെയ്യുക. ഇതിനായി പോലീസ് മൊബൈൽ രേഖകൾ പരിശോധിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. കോടതിയിൽ നാളെ കസ്റ്റഡി അപേക്ഷ നൽകും.
കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയായ അശോക് ദാസ് അരുണാചൽ പ്രദേശ് സ്വദേശിയാണ്. പെൺസുഹൃത്തിനെ കാണാൻ വേണ്ടി എത്തിയപ്പോഴാണ് അശോക് ദാസിന് നേരെ ആള്ക്കൂട്ട ആക്രമണമുണ്ടായത്. അശോക് ദാസും പെൺകുട്ടിയും തമ്മിൽ തർക്കം നടന്നു. തുടർന്ന് അശോക് അവിടെ വച്ച് സ്വന്തം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് അശോകിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദന ശേഷം അടുത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ടു. ഇതിന് ശേഷവും മർദ്ദനം തുടർന്നു. കഠിനമായ മർദ്ദനത്തെ തുടർന്ന് ശ്വാസകോശം തകർന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടികൾ രഹസ്യമൊഴി നൽകി. വിശദമായ അന്വേഷണം നടത്താനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘം ചേർന്ന് മർദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവത്തിൽ പ്രതികളായിട്ടുണ്ട്. കൂടാതെ ഒരു മുൻ പഞ്ചായത്ത് അംഗവും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക