സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾക്ക് അനുമതി നിഷേധിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആകും എന്നതിനാലാണ് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ എട്ടു മുതൽ 14 വരെ സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് ആരംഭിക്കാനിരുന്ന റംസാൻ- വിഷു ചന്തകൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചത്.
റംസാൻ- വിഷു ചന്തകളുടെ അനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. 250 ഓളം റംസാൻ- വിഷു ചന്തകൾ ആണ് ഏപ്രിൽ 8 മുതൽ 14 വരെ സംസ്ഥാനത്തുടനീളം ആരംഭിക്കാനിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർമാരെ സ്വാധീനിക്കുന്നതിന് കാരണമാകും എന്നാണ് റംസാൻ- വിഷു ചന്തകൾ നിരോധിച്ചതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
മുൻകാല സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നടപടികൾ തിരഞ്ഞെടുപ്പിന്റെ സമയത്ത് അല്ല അതിലും നേരത്തെയാണ് സ്വീകരിക്കേണ്ടത് എന്നും കോടതിയിൽ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിക്കും അനർഹമായ മുൻതൂക്കം ലഭിക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരിക്കുന്ന പാർട്ടിക്ക് അധികാരം ഉണ്ട് എന്നതിനാൽ അത് തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല എന്നാണ് പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.
5 കോടി രൂപയാണ് സബ്സിഡിയായി സർക്കാർ സംസ്ഥാനത്ത് ഏപ്രിൽ 8 മുതൽ 14 വരെ റംസാൻ- വിഷു ചന്തകൾ തുറക്കുന്നതിനായി കൺസ്യൂമർഫെഡിന് അനുവദിച്ചിരുന്നത്. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നേരിടേണ്ട സംസ്ഥാനത്ത് ഇത്തരത്തിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ചന്തകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത്തരത്തിലുള്ള പദ്ധതികൾ മാറ്റിവയ്ക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചിരിക്കുന്നത് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക