കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു.
ഡിവൈഎഫ്ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവർത്തകരെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടക്കം മുതൽ പറയുന്നത്.
അതേസമയം കേസിൽ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദർശിച്ചത് എന്നായിരുന്നു ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
അമല്‍ ബാബു അറസ്റ്റിലായപ്പോള്‍ ഡിവൈഎഫ്ഐ ഭാരവാഹിയായ അയാള്‍ രക്ഷാപ്രവര്‍ത്തനം മാത്രമാണ് നടത്തിയതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. അമല്‍ ബാബു സംഭവസ്ഥലത്തെത്തുകയും അവിടെ നിര്‍മിച്ചുവച്ച ഏഴ് ബോംബുകള്‍ ഒളിത്താവളത്തിലേക്ക് മാറ്റുകയും ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നീട് ഇയാള്‍ വീണ്ടും സംഭവസ്ഥലത്തേക്ക് എത്തി ബോംബ് നിര്‍മിച്ചയിടം മണ്ണുകൊണ്ട് മറച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക