സംസ്ഥാനത്ത് റംസാൻ- വിഷു ചന്തകൾ നടത്താൻ കൺസ്യൂമർഫെഡിന് അനുമതി നൽകി ഹൈക്കോടതി. സംസ്ഥാനത്ത് കൺസ്യൂമർഫെഡിന് ഉത്സവചന്തകൾ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി സബ്സിഡി അടക്കമുള്ള സർക്കാർ ധനസഹായം നൽകുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരുമെന്നും അറിയിച്ചു.
ചട്ടലംഘനം ഉണ്ടാകുകയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾക്ക് ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റംസാൻ- വിഷു ചന്തകൾ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ആകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ സംസ്ഥാനത്ത് റംസാൻ- വിഷു ചന്തകൾ നടത്തുന്നത് വിലക്കിയിരുന്നു. ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റംസാൻ- വിഷു ചന്തകളിലൂടെ 13 ഇനം ഭക്ഷ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സാധനങ്ങൾ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കൺസ്യൂമർഫെഡ് കോടതിയെ അറിയിച്ചിരുന്നു. മധ്യ വർഗ്ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവരുടെയും ജീവിതവ്യവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും അതുകൊണ്ട് ഇത്തരം ഒരു സഹായം ജനങ്ങൾക്ക് കിട്ടുന്നതിന് തടയുന്നില്ലെന്നും വ്യക്തമാക്കിയ കോടതി ഉപാധികളോടെ ചന്ത നടത്താൻ കൺസ്യൂമർഫെഡിന് അനുമതി നൽകുകയായിരുന്നു.
കൺസ്യൂമർഫെഡിന്റെ പരിപാടി ഒരു വിധത്തിലും ഉള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആകരുതെന്ന് നിർദ്ദേശിച്ച കോടതി അത് ധാർമികതയ്ക്ക് നിരക്കുന്നതല്ല എന്നും അറിയിച്ചു. ബജറ്റ് നിർദ്ദേശം ആണെങ്കിൽ കൂടി നേരത്തെ ഇതിന് അനുമതി നൽകാൻ എന്തായിരുന്നു തടസ്സമെന്ന് ആരാഞ്ഞ കോടതി ചന്ത ആരംഭിക്കാൻ തീരുമാനമെടുത്ത സമയമാണ് തങ്ങളെ അലട്ടുന്നതെന്നും വ്യക്തമാക്കി.
ഏപ്രിൽ 8 മുതൽ 14 വരെ സംസ്ഥാനത്തുടനീളം 250 റംസാൻ- വിഷു ചന്തകൾ ആരംഭിക്കാനായിരുന്നു സർക്കാർ തീരുമാനം. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കും എന്ന് ചൂണ്ടിക്കാട്ടി ഉത്സവ ചന്തകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക