കെ ബാബു എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ട് തേടുന്നതിന് മത ചിഹ്നം ഉപയോഗിച്ചു എന്നാണ് കെ ബാബു എംഎൽഎക്ക് എതിരെ എം സ്വരാജ് സമർപ്പിച്ച ഹർജിയിലെ ആരോപണം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സ്വരാജിന്റെ ഹർജി ജസ്റ്റിസ് പിജി അജിത് കുമാർ ഉൾപ്പെട്ട ബെഞ്ചാണ് തള്ളിയത്.
സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രവും വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ കെ ബാബു ഉപയോഗിച്ചു എന്നതടക്കമുള്ള വിഷയങ്ങളാണ് എം സ്വരാജ് നൽകിയ പരാതിക്ക് ആധാരമായത്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജ് ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
കെ ബാബു എംഎൽഎ മണ്ഡലത്തിൽ പ്രചാരണം നടത്തിയത് താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ചാണെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ സ്വരാജ് സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ നിലനിൽക്കില്ലെന്ന ബാബുവിന്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയിലും ഈ വിധിക്കെതിരെ നൽകിയ അപ്പീലിൽ തിരിച്ചടിയായിരുന്നു കെ ബാബുവിന് ലഭിച്ചത്.
992 വോട്ടുകൾക്കാണ് 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. തൃപ്പൂണിത്തുറയിൽ 1991 മുതൽ 2011 വരെ തുടർച്ചയായി അഞ്ചുതവണ വിജയിച്ച കെ ബാബു 2016 ൽ ബാർകോഴ വിവാദത്തിൽ അകപ്പെട്ടതിനെ തുടർന്ന് എം സ്വരാജിനോട് പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക