ലോക പ്രശ്സത വിഡിയോ ഗെയിമായ ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ’ നിർമ്മാതാക്കളായ ‘ടേക്ക്-ടു’, അവരുടെ അറുനൂറോളം വരുന്ന ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി വികസനത്തിലുള്ള നിരവധി പ്രോജക്ടുകളും കമ്പനി ഒഴിവാക്കിയേക്കുമെന്ന് സൂചന . ഈ നീക്കം 165 മില്യൺ ഡോളറിലധികം വാർഷിക ചെലവ് ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടേക്ക്-ടു പറയുന്നു .
മുഴുവൻ ജീവനക്കാരിൽ അഞ്ച് ശതമാനത്തോളം പേർക്കാണ് ടേക്ക്-ടു ഇൻ്ററാക്ടീവ് സോഫ്റ്റ്വെയറിൽ നിന്ന് ജോലി നഷ്ടമാകാൻ പോകുന്നത്. അവരുടെ ജി.ടി.എ ഗെയിമിന്റെ ആറാമത്തെ പതിപ്പ് വരുന്ന മാസങ്ങളിൽ റിലീസിന് ഒരുങ്ങുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള ഗെയിമാണ് ജി.ടി.എ സീരീസ്. പത്ത് വർഷങ്ങൾക്ക് മുമ്പ് റിലീസ് ആയ ജി.ടി.എ അഞ്ചാം പതിപ്പ് നിഷ്പ്രയാസമാണ് വിറ്റുപോയത്.
ടെൻസെൻ്റിന്റെ ഉടമസ്ഥതയിലുള്ള റയറ്റ് ഗെയിംസ്, ഇലക്ട്രോണിക് ആർട്സ്, കൂടാതെ ജപ്പാനിലെ സോണി കോർപ്പറേഷനുമൊക്കെ ഈ വർഷം അവരുടെ ഒരുപാട് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് മഹാമാരി കാരണം ആളുകൾ ഗെയിമുകൾക്ക് വേണ്ടി പണം കാര്യമായ രീതിയിൽ ചിലവഴിക്കാതെ വന്നതോടെ വലിയ തിരിച്ചടി ആണ് കമ്പനികൾ ഏറ്റുവാങ്ങിയത് .
2026 വരെ പിസി, കൺസോൾ ഗെയിമിങ് വരുമാന വളർച്ച മഹാമാരിക്ക് മുൻപുള്ളതിനേക്കാൾ കുറവായിരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ന്യൂസൂ (Newzoo) റിപ്പോർട്ടിൽ പറയുന്നുണ്ട് . ഗെയിമർമാർ കുറഞ്ഞ നേരം മാത്രമാണ് ഗെയിമിങ്ങിൽ ചിലവഴിക്കുന്നതെന്നും പഠനം പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക