തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിപ്പിക്കാന്‍ അനുമതി കിട്ടി. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അനുമതിക്കായി ശുപാർശ ചെയ്തു.
രാമചന്ദ്രൻ നാളെ നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും. ആന ഉടമകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.
പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
അതേസമയം, തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള പൂര വിളംബരം നടത്തി നൈതലക്കാവ് ഭഗവതി തട്ടകത്തേയ്ക്കു മടങ്ങി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക