ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്ലെ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ വിൽപ്പന നടത്തുന്ന രണ്ട് ബേബി ഫുഡ് ബ്രാൻഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി വിവരം. അതേസമയം, യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന സെറിലാക്കിൽ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയായ ‘പബ്ലിക് ഐ’യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നെസ്ലെയുടെ ധാന്യപ്പൊടിയിലും നവജാതശിശുക്കൾക്കുള്ള പാലിലും പഞ്ചസാരയും തേനും ചേർക്കുന്നത് അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അമിതവണ്ണവും വിട്ടുമാറാത്ത അസുഖങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. എന്നാൽ ഏഷ്യന്, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് ലംഘനങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വിൽപ്പന ചെയ്യുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും മൂന്ന് ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്ലൻഡിലും വിൽക്കുന്ന സെറിലാക്കിന്റെ ഒരു സ്പൂണിൽ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയാതായി പഠനം പറയുന്നു. ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും ഒരു അംശം പോലും പഞ്ചസാര ചേർക്കാതെയാണ് വിൽക്കുന്നത്. സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേർത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ സപ്ലിമെന്ററി ഷുഗർ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ഈയടുത്ത് ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞുങ്ങൾക്ക് കഴിക്കാൻ കൊടുക്കുന്ന ഉൽപന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് വളരെ അപകടമാണെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക