സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന എൽഡിഎഫ് പ്രവർത്തകന്റെ ഹർജിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്.
150 കോടി രൂപ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് തെളിവു സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കാണിച്ചാണ് വിജിലൻസ് കോടതി ഹർജി തള്ളിയത്. നിയമസഭയിൽ നിലമ്പൂർ എംഎൽഎ ആയ പി വി അൻവർ ആണ് പ്രതിപക്ഷ നേതാവിനെതിരായ ആരോപണം ആദ്യം ഉന്നയിക്കുന്നത്.
ഈ മാസം ആദ്യം തന്നെ വാദം പൂർത്തിയാക്കിയ ഹർജിയിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാറിന്റെ മറുപടി ലഭിക്കുന്നതിനായി വിധി കോടതി ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു. അന്തർ സംസ്ഥാന ലോബികളിൽ നിന്നും പദ്ധതി അട്ടിമറിക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈക്കൂലി വാങ്ങിയതായാണ് നിലമ്പൂർ എംഎൽഎ ആയ പി വി അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. കവടിയാർ സ്വദേശിയായ ഹഫീസ് എന്ന വ്യക്തി പി വി അൻവറിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടറെ സമീപിക്കുകയും വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഹർജിക്കാരന്റെ പരാതിയിൽ യാതൊരുവിധ അന്വേഷണത്തിന്റെയും ആവശ്യമില്ല എന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കോടതി ഹർജി തള്ളുകയായിരുന്നു. പരാതിക്കാരന് മാധ്യമ വാർത്തകൾ അല്ലാതെ മറ്റ് വിവരങ്ങൾ ഇല്ല എന്നും പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല എന്നും തെരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി കോർപ്പറേറ്റുകളിൽ നിന്ന് പണം വാങ്ങിയത് എങ്കിൽ അത് അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും വിജിലൻസ് അഭിഭാഷകൻ വ്യക്തമാക്കി.
അതിനും തെളിവില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കിയ വിജിലൻസ് അഭിഭാഷകൻ നിയമസഭാ സാമാജികർക്ക് പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോ എന്ന് വ്യക്തത വരുത്തണം എന്നും ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാറിന് കൈമാറി എന്നും കോടതിയെ അറിയിക്കുകയും ചെയ്തു.
ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുണ്ടോ എന്ന പരാതിക്കാരനോട് ആരാഞ്ഞ കോടതി വിജിലൻസ് കോടതിയിൽ പരാതി നൽകുന്നതിന് നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും പരാതിക്കാരനോട് പറഞ്ഞു. പി വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ അഴിമതി നിരോധനാ നിയമം പ്രകാരം കേസെടുക്കണമെന്നായിരുന്നു പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക