ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 ശതമാനം ഫിറ്റാണെന്നും ടീമിലിടം നേടാൻ പരമാവധി ശ്രമിക്കുമെന്നും വെറ്ററൻ താരം ദിനേഷ് കാർത്തിക്. പരിശീലകൻ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത്, ചീഫ് സിലക്ടർ അജിത് അഗാർക്കർ എന്നിവരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ടീം മാനേജ്മെന്റിന്റെ ഏതു തീരുമാനത്തിനും ഒപ്പം നിൽക്കുമെന്ന് മുപ്പത്തെട്ടുകാരനായ കാർത്തിക് പറഞ്ഞു.
താരത്തിനെ ട്വന്റി 20 ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ 38കാരനായ താരം ഇനിയൊരു തിരിച്ചുവരവിന് തയ്യാറാകുമോയെന്ന് വ്യക്തമായിരുന്നില്ല. ഇതിനു മറുപടിയായാണ് ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 ശതമാനം കായികക്ഷമതയുണ്ടെന്ന് താരം പറഞ്ഞത്.
അതിനിടെ ദേശീയ ടീമിൽ സ്ഥിരത കാണിക്കാൻ താരത്തിന് കഴിയുന്നില്ലെന്ന് വിമർശനമുണ്ട്. ഇതിനോട് താൻ റസ്സലോ പൊള്ളാർഡോ അല്ലെന്നാണ് താരത്തിന്റെ പ്രതികരണം. ഗ്യാപ്പുകൾ കണ്ടെത്തി കളിക്കാൻ തനിക്ക് കഴിയും. ബൗളർമാർക്ക് എന്റെ ദൗർബല്യങ്ങൾ മനസിലാക്കാൻ സാധിക്കും. പ്രശ്നങ്ങളുള്ള മേഖലകൾ പരിഹരിക്കാൻ താൻ ശ്രമിക്കുമെന്നും കാർത്തിക്ക് വ്യക്തമാക്കി.
മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്ത് കമന്ററി ബോക്സിൽ സ്ഥിരാംഗമായ താരം ഇത്തവണത്തെ ഐപിഎലിലൂടെയാണ് മത്സരക്കളത്തിൽ വീണ്ടും സജീവമായത്. 205 സ്ട്രൈക്ക് റേറ്റിൽ ഇതുവരെ 226 റൺസ് നേടിയ ദിനേഷ് കാർത്തിക് ഈ സീസണിൽ കൂടുതൽ റൺസ് നേടിയ ബെംഗളൂരു ടീമംഗങ്ങളിൽ മൂന്നാംസ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക