കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന് കാർഷിക സംരംഭകത്വ വികസന പ്രവർത്തനങ്ങളിൽ തിളങ്ങുന്ന നേട്ടം.അഞ്ച് കോടി രൂപയുടെ കേന്ദ്ര ധനസഹായം കാർഷിക സർവകലാശാലയിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചിരിക്കുന്നു.ഒരു സംരഭകൻ കണ്ടെത്തുന്നത് ,മുരിങ്ങയില മുതൽ ചെറു ധാന്യങ്ങൾ (മില്ലറ്റുകൾ) വരെയുള്ള കാർഷിക ഉത്പന്നങ്ങളിൽ അവയുടെ ഇതുവരെ പറയാത്ത ഗുണഗണങ്ങളായിരിക്കും. അങ്ങനെ ഒരു പുതിയ സംരഭത്തിനുള്ള ആശയം മുളപൊട്ടുന്നു.കാർഷിക സർവകലാശാല ചെയ്യുന്നത് ഇത്തരം പുതുമയുള്ള ആശയങ്ങൾക്ക് ജീവൻ കൊടുക്കുകയാണ്.മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിലുള്ള പ്രയോജനങ്ങൾ തിരിച്ചറിഞ്ഞ് മുരിങ്ങയില, മില്ലറ്റുകൾ എന്നിവയുടെ ഗുണങ്ങളിൽനിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രാവർത്തികമാക്കിയ സ്ത്രീ സംരംഭകരുണ്ട്.
കൂൺകൃഷി ഏതൊരു സാധാരണക്കാരനും സാധ്യമാകുന്ന രീതിയിൽ കൂൺ കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ സംരംഭകർ വേറെയുണ്ട്. കൂണിൽ നിന്നും നൂതന ഉൽപ്പന്നങ്ങൾക്ക് ജന്മം നൽകിയവരുണ്ട്.ഇവിടെ ജന്മം കൊണ്ട നൂതന ആശയങ്ങളാണ് വിവിധങ്ങളായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു സെർവ് ഉൽപ്പന്നങ്ങളും എയറോപോണിക്സ് സംവിധാനവും കുരുമുളക് പറിക്കുന്ന യന്ത്രവും കുട്ടനാടൻ കർഷകരുടെ ദുരിതത്തിനു പരിഹാരം കണ്ടെത്തുന്നതിനായി പുതിയ ഇനം പമ്പുകളും ഫിറോമോൺ ട്രാപ്പുകളും മാലിന്യ സംസ്കരണ മാർഗ്ഗങ്ങളും കടൽ പായൽ ഉൽപ്പന്നങ്ങളും സ്റ്റാർച്ച് സ്പ്രേയുമെല്ലാം.
466 ലക്ഷം രൂപയുടെ കേന്ദ്രസർക്കാർ ഗ്രാൻ്റാണ് കേരള കാർഷിക സർവകലാശാല രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) -അഗ്രി ബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് അനുവദിച്ചിട്ടുള്ളത്.ധനസഹായം അനുവദിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ടു വർഷത്തിൽ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വം പരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ്.സംരംഭം തുടങ്ങിയതും വാണിജ്യവൽക്കരണ ഘട്ടത്തിൽ ഉള്ളതുമായ 20 സ്റ്റാർട്ടപ്പുകൾക്ക് 394 ലക്ഷം രൂപയും ആശയ ഘട്ടത്തിലുള്ള 15 സ്റ്റാർട്ടപ്പുകൾക്ക് 72 ലക്ഷം രൂപയുമാണ് കേന്ദ്ര ധനസഹായം ഇതിനോടകം അനുവദിച്ചിരിക്കുന്നത്. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ അറിയിച്ചത് ധനസഹായ തുകയുടെ ആദ്യ ഗഡുവായ 200.8 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം വിതരണംചെയ്യുമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക