സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും. വെള്ളിയാഴ്ചയാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ട പ്രചാരണത്തിന്റെ ഭാഗമായി വിവിധ പാർട്ടികളുടെ ദേശീയ നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.
ഓരോ സ്ഥാനാർത്ഥികളും നേതാക്കളും വോട്ടുറപ്പിക്കുന്നതിന്റെ അവസാന ഘട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ്. പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയ കേരളം പ്രചാരണ ചൂടിലാണ്. ഒന്നര മാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് മറ്റന്നാൾ പരിസമാപ്തിയാവുക.
വാർഡ് തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ തിരിഞ്ഞ് വീടുകൾ കേന്ദ്രീകരിച്ചാണ് ഓരോ മുന്നണികളും പ്രചാരണം നടത്തുന്നത്. നവ മാധ്യമങ്ങളിലൂടെ റീൽസുകളിലൂടെയും ഷോർട്ട് സ്റ്റോറികളിലൂടെയുമുള്ള പ്രചാരണവും കൊഴുക്കുന്നുണ്ട്. കനത്ത ചൂടിനെ വകവയ്ക്കാതെയാണ് മിക്ക മണ്ഡലങ്ങളിലും മുന്നണികൾ മുന്നോട്ട് പോകുന്നത്.
കേന്ദ്ര സംസ്ഥാന നേതാക്കളടക്കം വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥനയുമായി രംഗത്തുണ്ട്. രാപ്പകൽ ഇല്ലാതെ ഇനിയുള്ള ദിവസങ്ങളിൽ അവസാന വോട്ടും പെട്ടിയിലാക്കാനുള്ള പരിശ്രമം ആയിരിക്കും ഓരോ മുന്നണിയും നടത്തുക. തങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ചും എതിരാളികളുടെ പോരായ്മകൾ വിളിച്ചുപറഞ്ഞും മുന്നണികൾ വോട്ടുറപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക