തിരുവനന്തപുരം: തപസ്യ മാടമ്പ് പുരസ്കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. വരുന്ന മെയ് മാസത്തിൽ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ പുരസ്കാരം സമ്മാനിക്കും.
സംവിധായകൻ വിജയ് കൃഷ്ണൻ, നടൻ അശോകൻ, തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. പി.ജി ഹരിദാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. തപസ്യ കലാസാഹിത്യ വേദി മുൻ സംസ്ഥാന അദ്ധ്യക്ഷനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേരിൽ തപസ്യ നൽകുന്ന പുരസ്കാരമാണ് തപസ്യ മാടമ്പ് സ്മൃതി പുരസ്കാരം.
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി (23 ജൂൺ 1941 – 11 മേയ് 2021 ). 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.
1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരമാണ് തപസ്യ മാടമ്പ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക