ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ അന്തരിച്ച നടനും എംപിയുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി സ്ഥാനാർത്ഥികൾ. സിനിമാതാരവും എംപിയുമായിരുന്ന അന്തരിച്ച ഇന്നസെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനൊപ്പവും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കൊപ്പവും നിൽക്കുന്ന ചിത്രങ്ങളാണ് ഇരിങ്ങാലക്കുടയിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തന്റെ പ്രചാരണ ബോർഡുകളിൽ ഇന്നസെന്റിന്റെ ചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെ എൽഡിഎഫിന്റെ ഇരിങ്ങാലക്കുട മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ പി മണി ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇന്നസെന്റിന്റെ ചിത്രം മുന്നണിയുടെയോ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ അനുമതിയില്ലാതെയാണ് എൻഡിഎ തങ്ങളുടെ തിരഞ്ഞെടുപ്പ് ബോർഡുകളിൽ ആലേഖനം ചെയ്തിരിക്കുന്നത് എന്ന ആരോപണവും ഉയർന്നു വരുന്നുണ്ട്. നടൻ ഇന്നസെന്റിന്റെ കുടുംബവും ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു.
ഇന്നസെന്റിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി മണി ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടിയിലെ മുൻ ഇടതുപക്ഷ എംപിയും ഇടതുപക്ഷ സഹയാത്രികനും ആയിരുന്ന ഇന്നസെന്റ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒപ്പം നിൽക്കുന്ന ചിത്രം ബസ്റ്റാൻഡ് എ കെ പി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രമടങ്ങുന്ന ബോർഡ് ഇവിടെ പ്രത്യക്ഷപ്പെട്ടത്. കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള ബോർഡിൽ വോട്ട്അഭ്യർത്ഥന കൂടിയായതോടെ സംഭവം വിവാദമാകുകയായിരുന്നു. സുരേഷ് ഗോപിയുടെ ബോർഡ് ഉയർത്തിയിരിക്കുന്നത് തങ്ങളുടെ അനുവാദത്തോടെ അല്ലെന്നും പാർട്ടിയുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക