ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി കോടതി നീട്ടിയിരിക്കുന്നത്.
കസ്റ്റഡി കാലാവധിയുമായി ബന്ധപ്പെട്ട വാദത്തിനിടെ റൗസ് അവന്യൂ കോടതിയിൽ പ്രതികളെ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുകയും ചെയ്തു. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു.
അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ മദ്യനയവുമായി ബന്ധപ്പെട്ട് കെജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കേജ്രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.
കെജ്രിവാളിനു വേണ്ടി കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായർ നൂറുകോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന് മദ്യ കമ്പനിയിൽനിന്നും സ്വീകരിച്ചെന്നും സാക്ഷി മൊഴിയിൽ വ്യക്തമാകുന്നതായി ഉത്തരവിൽ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ കഴിയുന്ന കെജ്രിവാളിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെ തുടർന്ന് ഇൻസുലിൻ നൽകിയിരുന്നു. നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഇൻസുലിൻ നൽകാൻ ജയിൽ അധികൃത തയ്യാറായില്ലെന്നും കെജ്രിവാൾ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക